
ഓർമയിൽ മായാതെ ശിഹാബ് തങ്ങൾ
പറയാനായി കാത്തിരിക്കുന്നവർക്ക് മുന്നിൽ കേൾക്കാനായി കാത്തിരുന്ന സയ്യിദ്
മുഹമ്മദലി ശിഹാബ് തങ്ങൾ മാനവ
സമൂഹത്തിന്ന് നന്മയുടെ വെളിച്ചം കാട്ടിയ സയ്യിദ് പരമ്പരയിലെ നാല്പതാമത്തെ
കണ്ണിയായ ശിഹാബ് തങ്ങൾ വിണ്ണിൽ പരന്ന് കിടക്കുന്ന ആൾകൂട്ടത്തിന്ന്
നടുവിൽ പൂർണചന്ദ്രനായി ഉദിച്ച് നിൽക്കുകയാണിന്നും.
അശരണരുടെയും നിരാലംഭരുടെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും ബന്ധുവായ
ആമഹാനുഭാവൻ വളർത്താൻ ശ്രമിച്ചത് ക്ഷമയുടെയും കരുണയുടെയും വിശാലമായ
ഹൃദയങ്ങളെയായിരുന്നു.നേരിന്റെ വഴികളും ലാളിത്യത്തിന്റെ പുഞ്ചിരിയും
മിതത്വത്തിന്റെ അർത്ഥവും നൽകി ആത്മീയതയേതയും ഭൌതികതയേയും ഒരു ചരടിൽ
കോർത്ത് മാനവസമൂഹത്തിന്നാകമാനം സ്വീകാര്യനായ ഒരു നേതാവും ഈ
അരനൂറ്റാണ്ടിനിടക്ക് നമുക്കുണ്ടായിട്ടില്ല .
കേരളത്തിന്റെ പൊതു മനസ്സിലേക്ക് വർഗ്ഗീയതയുടെ വിത്ത്പാകാൻ ശ്രമിച്ച
ക്ഷുദ്രശക്തികളുടെ കുതന്ത്രങ്ങളെ തിരിച്ചറിഞ്ഞ് കേരള ജനതയെ ജാതി ഭേദമന്യേ
മാറോടണച്ച് ആശ്വസിപ്പിക്കാൻ പ്രവാചക പരമ്പരയിലെ കൊടപ്പനക്കൽ തറവാട്ടിലെ
കാരണവർക്കല്ലാതെ മറ്റാർക്കും കഴിയുകയില്ല എന്നറിയുന്ന സമാധാനപ്രേമികൾ ,
മതമൈത്രിക്ക്വേണ്ടി ജീവിതം സമർപ്പിച്ച ആ മഹാനുഭാവന്റെ സാന്ത്വനത്തിന്റെ
താരാട്ട് പാട്ട് കേൾക്കാൻ കാതോർത്തിരുന്നു എന്നതാണ് വാസ്തവം.
നിസ്വാര്ത്ഥ സേവനത്തിന്റെ കുലപതിയായി തിളങ്ങിയ ആ മഹാന്റെ വിയോഗത്തിൽ
തേങ്ങിയത് അദ്ദേഹത്തിന്റെ പ്രസ്ഥാന സാരഥികളും അനുയായികളും
മാത്രമായിരുന്നില്ല . മനുഷ്യ സമൂഹത്തിന്നിടയിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന
സ്നേഹവും സാഹോദര്യവും കരുണയും കാരുണ്യവും കാംക്ഷിച്ച ആബാലവൃദ്ധം
ജനങ്ങളുമുണ്ടായിരുന്നു. ഒരു തലോടൽ കൊണ്ട് , ഒരു പുഞ്ചിരിയിലൊതുങ്ങിയ
നോട്ടം കൊണ്ട് ആശ്വാസം കണ്ടെത്തുന്ന ആയിരങ്ങളുടെ അവസാനവാക്കും
അഭയവുമായിരുന്നു പടിപ്പുരയും പാറാവുകാരുമില്ലാത്ത കൊടപ്പനക്കൽ തറവാട്ടിലെ
കാരണവരായ കോയമോനെന്ന ശിഹാബ് തങ്ങൾ. ഒരിക്കലും മായാത്ത പുഞ്ചിരിയും
പ്രസന്നതയും സൌമ്യഭാവവും പതിഞ്ഞ ശബ്ദവും ആർക്ക് മുന്നിലും അടച്ചിടാത്ത
ഹൃദയ വാതിലും നിലക്കാത്ത ശാന്തിമന്ത്രവും തെറ്റാത്ത നീതി ശാസ്ത്രവും
മുഖമുദ്രയായപ്പൊൾ അഷ്ടദിക്കുകളിൽ നിന്നും ആളുകൾ
പാണക്കാട്ടേക്കൊഴുകിയെത്തി.
ഏത് സാധാരണക്കാരനു വേണ്ടിയും സ്വന്തം സമയം വീതിച്ചു നൽകി ആത്മീയരംഗത്തും
രാഷ്ട്രീയ രംഗത്തും ഒരെ സമയം നേതൃത്വം നൽകാൻ ഭാഗ്യം സിദ്ധിച്ച അപൂർവ്വം
പേരിലൊരാളായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ. ഹ്രസ്വമായ
പ്രാർത്ഥനയും പ്രസംഗവും ശീലമാക്കിയ ആ മഹാനുഭാവനെ അനുഗ്രഹത്തിനും
നന്മക്കും വേണ്ടി നിർബന്ധപൂർവ്വം നേതൃസ്ഥാനത്തിരുത്തുന്ന
പതിവുമുണ്ടായിരുന്നു. ഒരുപക്ഷേ, ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം
പള്ളികള്‍ ആരാധനയ്ക്കായി തുറന്നുകൊടുത്ത പണ്ഡിത ശ്രേഷ്ഠന്‍
കൂടിയായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍. എന്നിട്ടും ബാബരി
മസ്ജിദ് തകര്ക്കലപ്പെട്ട നാളുകളില്‍ തങ്ങൾ എടുത്ത തീരുമാനം തലമുറകൾ
ചര്ച്ച്ചെയ്യുന്ന വിവേകത്തിന്റെ പ്രതീകമായി മാറിയത് ഖാഇദെ മില്ലത്തിന്റെ
രാഷ്ട്രീയ ദര്ശകനത്തിന്റെ സ്വാധീനവും തന്റെ വിശ്വാസ പ്രമാണത്തിന്റെ
കരുത്തുമായിരുന്നു എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.
ഇന്ത്യൻ സ്വാതന്ത്ര്യ ലബ്ധി , അനന്തരമുള്ള മുസ്ലിം ലീഗിന്റെ പ്രസിഡന്റ്
പദവിയിൽ ശിഹാബ് തങ്ങളായിരുന്നെങ്കിൽ ഒരുപക്ഷെ ഇന്ത്യാവിഭജനം പോലും
തടയപ്പെടുമായിരുന്നു എന്ന് മരണാനന്തരം അദ്ദേഹത്തിന്റെ കർമ്മ പാത
നിരീക്ഷിച്ച രാഷ്ട്രീയ നേതാക്കൾ, ശിഹാബ് തങ്ങളുടെ യശസ്സിനെ
ഉയർത്തിക്കാട്ടി എന്ന് മാത്രമല്ല വർഗ്ഗീയതയെ വർജ്ജിച്ച് കേരളത്തെ
രക്ഷിക്കുവാൻ പ്രവാചക പരമ്പരയിൽ നിന്നുദിച്ച പൂർണചന്ദ്രനെ കഴിയൂ എന്നും
നിരീക്ഷിക്കുകയുണ്ടായി.
1975 സെപ്റ്റമ്പർ ഒന്നിന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്രസിഡന്റ്
സ്ഥാനം ഏറ്റെടുക്കുമ്പോൾ 39 വയസ്സുള്ള അദ്ദേഹം പിതാവായ പി.എം.എസ്.എ
പൂക്കോയ തങ്ങളേക്കാൾ ദീർഘകാലം മുസ്ലിം ലീഗിന്റെ പ്രസിഡന്റ്
സ്ഥാനത്തിരുന്ന നേതാവെന്ന ബഹുമദിയും നേടിയിട്ടുണ്ട്.
വേഷഭൂഷാദികളില്ലാതെ ആതമീയതയുടെ ഉന്നതിയിലിരുന്ന് ഭൌതികവും ആത്മീയവുമായ
ദർശനം കൊടുത്ത് മാനവർക്ക് മാതൃകയാകുവാൻ അദ്ദേഹത്തിന്ന് കഴിഞ്ഞു എന്നത്
കേവലം മനുഷ്യന്റെ കഴിവിന്നും പരുധിക്കും അപ്പുറത്തായിരുന്നു എന്നും
വിലയിരുത്തപ്പെട്ടു. നിസ്തുല്യ സേവകന്റെ ദർശനങ്ങളെയും ആശ്വാസ വചനങ്ങളെയും
അംഗീകരിക്കാൻ കൂട്ടാക്കാത്തവർക്ക്പോലും മാതൃകാ സരണിയായി വർത്തിക്കാൻ
കഴിഞ്ഞു എന്ന് നിരീക്ഷിക്കുമ്പോൾ ജനമനസ്സുകളിൽ ആഴ്ന്നിറങ്ങാൻ ഉതുങ്ങുന്ന
മഹനീയമായ ഒരു പ്രകാശം അവിടുന്നുത്ഭവിച്ചിരുന്നു എന്ന് വേണം അനുമാനിക്കാൻ.
1996 ഡിസംബർ 06 , ബാബരി മസ്ജിദ് തകർക്കപ്പെട്ട ദിവസം,
മുറിവേറ്റ മനസ്സുകൾ പ്രതികാരചിന്തയിൽ ചോരചിന്താൻ വെമ്പിനിൽക്കുന്നസമയം ,
രോഷം നിയന്ത്രിക്കാനാകാതെ ചെറുപ്പക്കാർ ചിലയിടങ്ങളിലൊക്കെ
വഴിതടഞ്ഞുകൊണ്ടിരിക്കുകയുമാണ്. അപ്പോഴാണ് മുസ്ലിം ലീഗിന്റെ കർമ്മയോഗിയും
ശിഹാബ് തങ്ങളുടെ ആത്മസുഹൃത്തുമായ ബഹു: സി.കെ കുഞ്ഞു ഹാജി യുടെ
ദേഹവിയോഗവാർത്ത അറിയുന്നത്. ഉടനെ തങ്ങൾ മരണവീട്ടിലേക്ക്
പുറപ്പെട്ടു.വഴിമദ്ധ്യേ ശിഹാബ് തങ്ങളും വഴിതടഞ്ഞ് കൊണ്ടിരിക്കുന്ന
ചെറുപ്പക്കാരുടെ മുന്നിലകപ്പെട്ടു.
ഡ്രൈവർ വണ്ടിയിൽനിന്നിറങ്ങി ,
ശിഹാബ് തങ്ങളാണ് വണ്ടിയിലെന്നറിയിച്ചതോടെ രോഷാഗ്നിയിൽ ജ്വലിച്ച്
കൊണ്ടിരുന്ന ചെറുപ്പക്കാർ നിശബ്ദരായി വഴിയിലെ തടസ്സങ്ങൾ മാറ്റിത്തുടങ്ങിയ
നിമിഷം,ശിഹാബ് തങ്ങൾ ഡ്രൈവറോട് വീട്ടിലേക്ക് തന്നെ വണ്ടി തിരിക്കാൻ
ആവശ്യപ്പെട്ടപ്പോൾ പകച്ച് പോയത് സമരമുഖത്ത് ജ്വലിച്ച് നിന്ന
ചെറുപ്പക്കാരായിരുന്നു.അന്ന് ആ മഹാനുഭാവൻ അവിടെ സ്വീകരിച്ച നയം ആ
ചെറുപ്പക്കാരുടെയും മുസ്ലിം ലോകത്തിന്റെയും ആത്മവേദനയിലും
പ്രതിഷേധത്തിലും പങ്ക്ചേരുക എന്നതായിരുന്നു.ശിഹാബ് തങ്ങളുടെ വേർപാടിന്ന്
ശേഷം മകൻ മുനവ്വറലി ശിഹാബ് തങ്ങൾ ,ഉപ്പയെകുറിച്ചുള്ള അനുസ്മരണ
അഭിമുഖത്തിൽ ‘ ഇ.കെ വിഭാഗം സുന്നി പ്രവർത്തകരുടെ എതിർപ്പിനെ അവഗണിച്ച്
കാന്തപുരം അബൂബക്കർ മുസ്ലിയാരെ ശിഹാബ് തങ്ങൾ കാണാൻ പോയിരുന്നു എന്ന
വെളിപ്പെടുത്തൽ അദ്ദേഹത്തിന്റെ കർമകാലത്തെ നിലപാടുകളുമായി പുറം തിരിഞ്ഞ്
നിന്ന സുന്നി വിഭാഗത്തിന്റെ ആദരവ് പിടിച്ച് പറ്റാൻ സഹായകമായിരുന്നു.
എന്നാൽ പ്രസ്തുത വിഷയം ചില കുബുദ്ധികൾ കാന്തപുരത്തിന്റെ മഹത്വം ശിഹാബ്
തങ്ങൾ അംഗീകരിച്ചു എന്ന മട്ടിൽ പ്രചരിപ്പിച്ച് അഘോഷമാക്കി അനുയായികളെ
ക്രുദ്ധരാക്കാനുള്ള വിഫല ശ്രമം നടത്തുകയുണ്ടായി. കാന്തപുരമെന്ന പണ്ഡിതനിൽ
വിശ്വാസമർപ്പിച്ച മുസ്ലിം സഹോദരങ്ങളെ അവഗണിക്കാൻ ശിഹാബ്
തങ്ങൾക്കാവുമായിരുന്നില്ല എന്നതായിരുന്നു വാസ്തവം. അദ്ദേഹം സ്വപ്നം
കണ്ടതും ആഗ്രഹിച്ചതും മുസ്ലിം സമുദായം ഒറ്റക്കെട്ടായി
നിൽകണമെന്നായിരുന്നല്ലോ. മുസ്ലിം സമുദായത്തിന്റെ പുരോഗതിക്കും
ഐക്യത്തിന്നും വേണ്ടി പ്രയത്നിച്ചതിന്ന് തന്റെ കുലത്തെ തന്നെ
അപമാനിച്ചവരുടെ നേതാവിനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച്
ഇറങ്ങിപ്പുറപ്പെടുമ്പോൾ അദ്ദേഹത്തെ ജീവനു തുല്യം സ്നേഹിക്കുന്ന
പ്രവർത്തകർക്ക് ആശങ്കയുണ്ടാകുമെന്ന് മാത്രമല്ല സ്നേഹാധിക്യം കാരണം ഒരു
പക്ഷെ അങ്ങോട്ട് പോകന്നത് വിലക്കുകയും ചെയ്യും . ഇത്തരത്തിലൊരു വിലക്കിനെ
അവഗണിച്ച് ഇറങ്ങിപ്പുറപ്പെടാൻ ആ വിശാലമനസ്കൻ കാണിച്ച തന്റേടത്തെ
വ്യസനത്തോടെ നോക്കി കണ്ടവരൊക്കെ പിന്നീട് ആനിലപാടായിരുന്നു ശരിയെന്ന്
പ്രഖ്യാപിച്ച ചരിത്രമാണുണ്ടായിട്ടുള്ളത്. തന്റെ ജീവിതകാലത്ത് തന്റെ
സാന്നിധ്യത്തിൽ എതിരാളികളെപ്പോലും വിമർശിക്കാൻ അനുവധിക്കാത്ത
സ്വാത്തികനായ ആ മനുഷ്യന്റെ നിഷ്കളങ്കതയും മഹത്വവുമാണ് ഇവിടെ നമുക്ക്
കാണാനാവുന്നത്.
പരസ്പര വൈര്യവും വെറുപ്പും വിദ്വേഷവും പുലർത്തി സമുദായത്തിന്റെ ഐക്യം
നഷ്ടപ്പെടുത്തുന്ന കർമ്മചണ്ഡാലന്മാരുടെ പ്രവർത്തികളിൽ ദു:ഖിതനായ അദ്ദേഹം
ഇതര സമുദായങ്ങളോട് മാന്യമായി പെരുമാറണമെന്നും അവർക്കും അവരുടെ
ആരാധനാലയങ്ങൾക്കും സംരക്ഷണമേകണമെന്നും ഉണർത്തുകയുമുണ്ടായി.അധികാരം
വിളിപ്പാടകലെ ഉണ്ടായിട്ടും അധികാരത്തിന്റെ പിൻബലമില്ലാതെ ആശ്വാസവാക്കുകൾ
കൊണ്ട് സമൂഹത്തെ സ്വാന്തനിപ്പിക്കാൻ കഴിയുമായിരുന്ന അദ്ദേഹം
ജനമനസ്സുകളിലെ അംഗീകാരമാണ് അമൂല്യമെന്ന് വിശ്വസിക്കുകയും, ആരുടെയും
വെറുപ്പിന്നോ വിദ്വേഷത്തിന്നോ പാത്രമാകാതിരിക്കാൻ ശ്രദ്ധിക്കുകയും
ചെയ്തിരുന്നു. വിവിധ മതങ്ങളിലും ജാതിയിലും കുടികൊള്ളുന്ന ഇന്ത്യൻ ജനതക്ക്
വേണ്ടി സമാധാനത്തിന്റെ ഉണർത്തുപാട്ട് പാടി സാമൂഹ്യനന്മക്ക് വേണ്ടി
നിലകൊണ്ട് ജീവിതം ധന്യമാക്കിയ ബഹുമന്ന്യനായ ശിഹാബ് തങ്ങൾ തന്റെ 73ആം
വയസ്സിൽ ദിവംഗതനായപ്പോൾ നികത്താനാകാത്ത വിടവ് പേറിയ ജനമനസ്സുകളിൽ
അനശ്വരനായി നിറഞ്ഞ് നിൽക്കുകയാണിന്നും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ