അരുതായ്മകള്‍ അരങ്ങു വാഴുന്ന ഈ ലോകത്ത് തീര്‍ച്ചയായും നമുകൊത്തിരി ചെയ്യാനുണ്ട്

ഓര്‍മിക്കുക ..നീ കരഞ്ഞാല്‍ മുറിപെടുന്നതെന്റെ ഹൃദയമാണ് ..നീ യല്ലാതാകുംപോള്‍ എനിക്ക് നഷ്ടമാവുന്നത് എന്നെ തന്നെയാണ് ...



21/9/10

ആകാശ യാത്രയിലെ ശില്‍പ്പഭംഗി


എയര്‍ഹോസ്‌റ്റസെന്ന്‌ കേള്‍ക്കുമ്പോള്‍ നമ്മുടെ മനസില്‍ തെളിഞ്ഞുവരുന്ന ഒരു രൂപമുണ്ട്‌. നീണ്ടുമെലിഞ്ഞ്‌, മനോഹരമായ യൂണിഫോമണിഞ്ഞ്‌, ഭംഗിയായി സംസാരിച്ച്‌ യാത്രക്കാരെ അഭിവാദ്യം ചെയ്യുന്ന സുന്ദരി പെണ്‍കുട്ടി. കോഴിക്കോട്‌ പേരാമ്പ്ര സ്വദേശിയായ ശില്‍പ്പ ഭരതന്‌ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു എയര്‍ഹോസ്‌റ്റസാകുക എന്നുള്ളത്‌. ഇപ്പോള്‍ ആഗ്രഹപൂര്‍ത്തീകരണത്തിന്റെ ധന്യതയിലാണ്‌ ശില്‍പ്പ, അതും സൗദി എയര്‍ലൈന്‍സില്‍.

മലയാളിയായ ഒരു പെണ്‍കുട്ടിക്ക്‌ സൗദി എയര്‍ലൈന്‍സില്‍ ആദ്യമായി അവസരം ലഭിക്കുന്നു എന്ന പ്രത്യേകതയും ശില്‍പ്പയുടെ ഈ നേട്ടത്തിലുണ്ട്‌. ആ സന്തോഷം ശില്‍പ്പയുടെ വാക്കുകളിലും തെളിഞ്ഞുകാണാം.

എന്താണ്‌ ഇത്ര സന്തോഷം ?

അമ്മയുടെ ആഗ്രഹം എന്നെ ഒരു ഫാഷന്‍ ഡിസൈനറാക്കുകയായിരുന്നു. അമ്മ സജിത ചിത്രകാരിയും ഡിസൈനറുമായതുകൊണ്ടാവണം എന്നെയും അങ്ങനെയാക്കാന്‍ തീരുമാനിച്ചത്‌. എന്നാല്‍ എനിക്കിഷ്‌ടം എയര്‍ഹോസ്‌റ്റസ്‌ ജോലിയാണെന്ന്‌ അറിയിച്ചപ്പോള്‍ അമ്മ എതിര്‍ത്തില്ല. ഒപ്പം പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു.

ഓണം പോലുള്ള ആഘോഷങ്ങള്‍ക്ക്‌ ജോലി ഒരു തടസം ആകില്ലേ?

സീസണായതിനാല്‍ അവധി കിട്ടില്ല; ശരിക്കും ആ വിഷമം ഉണ്ട്‌. ആഘോഷങ്ങള്‍ മിക്കതും വിമാനത്തില്‍ ഒതുങ്ങും. ജോലി ലഭിച്ചതിനുശേഷമുള്ള ആദ്യഓണം ആഘോഷിക്കാന്‍ നാട്ടില്‍ പഠിക്കുന്ന സഹോദരി സൗഗയും സഹോദരന്‍ നന്ദുവും റിയാദിലെ വീട്ടില്‍ എത്തിയിരുന്നു.

ശില്‍പ്പയുടെ പഠനത്തെക്കുറിച്ച്‌?

പ്ലസ്‌ടുവരെ പഠിച്ചത്‌ റിയാദിലായിരുന്നു. പിന്നീട്‌ ബാംഗ്ലൂരില്‍നിന്ന്‌ ഫാഷന്‍ ഡിസൈനിംഗില്‍ ബിരുദം. അതിനുശേഷം ബാംഗ്ലൂരില്‍ എയര്‍ ക്രൂ കോഴ്‌സ് പൂര്‍ത്തിയാക്കി.

എങ്ങനെയാണ്‌ സൗദി എയര്‍ലൈന്‍സില്‍ ജോലി ലഭിച്ചത്‌?



റിയാദില്‍ 32 വര്‍ഷമായി ഓട്ടോമൊബൈല്‍ വര്‍ക്‌ഷോപ്പ്‌ നടത്തുകയാണ്‌ അച്‌ഛന്‍. ഞാന്‍ ജനിച്ചതും വളര്‍ന്നതും റിയാദിലാണ്‌. അച്‌ഛന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ സൗദി എയര്‍ലൈന്‍സില്‍ അപേക്ഷനല്‍കിയത്‌.

ഇന്റര്‍വ്യൂവും നിയമനവും എന്റെ പ്രിയപ്പെട്ട നഗരമായ റിയാദില്‍ തന്നെ ലഭിച്ചു. പിന്നീട്‌ ജിദ്ദയില്‍ മൂന്നുമാസം പരിശീലനവും.

കന്നിയാത്ര എവിടേക്കായിരുന്നു?

റിയാദില്‍നിന്നും കൊച്ചിയിലേക്കായിരുന്നു. ആദ്യ യാത്രയില്‍ മലയാളിയാണെന്നുള്ളതിനാല്‍ യാത്രക്കാരുടെ സഹകരണം നന്നായി ലഭിച്ചു.

ഏതൊക്കെ രാജ്യത്തേക്കാണ്‌ പിന്നീട്‌ ചെയ്‌ത യാത്ര ?

ലണ്ടന്‍, കാസബ്‌ളാങ്ക, കെയ്‌റോ, ദമാസ്‌ക്സ്‌, ബെയറൂത്ത്‌ തുടങ്ങി വന്‍ രാജ്യങ്ങളില്‍ യാത്ര ചെയ്‌തുകഴിഞ്ഞു. ഇപ്പോള്‍ കൂടുതലും ലണ്ടനിലേക്കാണ്‌ യാത്ര.

ലഭിച്ച അംഗീകാരങ്ങള്‍ ?

സൗദിയിലേക്കുള്ള അല്‍ജീരിയന്‍ യാത്രയില്‍ ഒരു സ്‌ത്രീയെ നടക്കാന്‍ വയ്യാത്ത അവസ്‌ഥയില്‍ കണ്ടപ്പോള്‍ താങ്ങിക്കൊണ്ടുപോയി ഇരുത്തി. അവര്‍ എന്നെ അടുത്തേക്ക്‌ വിളിച്ചിട്ട്‌ പറഞ്ഞു. ഞാന്‍ നിരവധി യാത്ര ചെയ്‌തിട്ടുണ്ട്‌. ഇതുപോലുള്ള സ്‌നേഹസഹായം ആദ്യമായിട്ടാണ്‌. അതുതന്നെയാണ്‌ എനിക്ക്‌ ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരം.

ജോലിസമയം എങ്ങനെ? ഒഴിവുസമയം എന്തിനായി ചെലവഴിക്കും?



12 മണിക്കൂര്‍ ജോലിയാണ്‌. വായനയിലും പെയിന്റിംഗിലുമാണ്‌ കൂടുതലായി സമയം കണ്ടെത്തുന്നത്‌.

കടപ്പാട്‌ ആരോടാണ്‌?

ഈശ്വരനോട്‌. അതോടൊപ്പം അച്‌ഛനോടും അമ്മയോടും സൗദി എന്ന രാജ്യത്തോടും.

വിവാഹം?

അച്‌ഛനും അമ്മയും തീരുമാനിക്കുന്നതുപോലെ.

ചിത്രകാരിയും ഡിസൈനറുമായ സജിതയാണ്‌ ശില്‍പ്പയുടെ അമ്മ. ദിനംപ്രതിയുള്ള നൂറുകണക്കിനാളുകളുടെ വ്യോമയാനയാത്രയില്‍ അവരെ സ്വാഗതം ചെയ്യാനും, അവരുടെ സുരക്ഷ ഉറപ്പുവരുത്തുവാനും യാത്ര സഫലമാകുവാനും പ്രാര്‍ത്ഥിക്കുന്ന ശില്‍പ്പയ്‌ക്ക് ഒന്നേ പറയാനുള്ളൂ. ''എല്ലാവര്‍ക്കും ശുഭയാത്ര.'

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ